ഒരു പൂ വിരിയുന്നു

ഞാൻ സ്വന്തമായി എഴുതിയ കഥ. എൻ്റെ ജീവിതകഥ. നിങ്ങളുടെ മുന്നിൽ തുറന്നു വക്കട്ടെ. അടുക്കും ചിട്ടയുമായി എനിക്കെഴുതാൻ കഴിഞ്ഞോ? അറിയില്ല….

അന്നെനിക്ക് 6 വയസ്സ്. എൻ്റെ താഴെ നാലു കുഞ്ഞുങ്ങൾ.

മക്കളെ പട്ടിണിക്കിടാതെ രാവും പകലും ജോലി ചെയ്തു കഷ്ടപ്പെടുന്ന അച്ഛനമ്മമാർ.

എൻ്റെ സമ പ്രായക്കാർ പുസ്തക സഞ്ചിയും പുത്തനുടുപ്പുമിട്ട് ഉത്സാഹത്തോടെ സ്ക്കൂളിൽ പോകുന്നതു കാണുമ്പോൾ മനസ്സിൽ വേദന നിറയാറുണ്ട്. എനിക്കും സ്ക്കൂളിൽ പോകണമെന്നൊക്കെയുണ്ട്. വാശിപിടിച്ച് കരഞ്ഞ നാളുകൾ…

“നീ സ്ക്കൂളിൽ പോയാൽ ഇളയവരെ ആര് നോക്കും? ഞങ്ങൾ പണിയെടുത്താലെ നിങ്ങൾക്കൊക്കെ വയറുനിറച്ച് തരാനാകൂ. മാത്രമോ? പിന്നെ എന്തെല്ലാം ചിലവുകൾ?” അമ്മയച്ഛന്മാരുടെ വാദത്തിനൊടുവിൽ തലകുനിച്ചു.

പല പ്രാവശ്യം സ്ക്കൂളിൽ പോകണമെന്ന് വാശി പിടിച്ചു കരഞ്ഞു. ഭക്ഷണം കഴിക്കാതിരുന്നു. പ്രതിഷേധിച്ചു. ഫലമോ? കാൽ വണ്ണയിൽ ചൂരലിൻ്റെ കറുത്തപാടുകൾ!

മാതാപിതാക്കൾ ജോലിക്കു പോയാൽ ഇളയവരെ നോക്കിയും വീട്ടു ജോലികൾ ചെയ്തും ഞാനും തൊട്ടു താഴെയുള്ള അനുജത്തിയും ദിവസങ്ങൾ നീക്കി.

നിസ്സഹായാവസ്ഥയിൽ നിന്ന് ഉടലെടുത്ത വൈരാഗ്യം ഞങ്ങളെ അക്ഷര വൈരികളാക്കി. കിട്ടുന്ന കടലാസുകൾ കുനുകുനെ ചിന്തിയും സ്ക്കൂളിൽ പോകുന്നവരെപ്പറ്റി എന്തെങ്കിലും…

കുശുമ്പു പറഞ്ഞും ഞങ്ങൾ തീർക്കും. സമയം പോക്കും. ദേഷ്യം

ക്രമേണ വീട്ടു ജോലികൾ ചെയ്യാനും ഭക്ഷണം പാകം ചെയ്യാനും ഞങ്ങൾ പഠിച്ചു. അത് രക്ഷിതാക്കൾക്ക് ആശ്വാസമായിരുന്നു. ഞാനും അനിയത്തിയും തീർച്ചപ്പെടുത്തി. ഇളയവരെ കഷ്ടപ്പെട്ടാലും പഠിപ്പിക്കണമെന്ന്. ഇന്നവർ പഠിക്കുന്നു….

നിരന്തരമായ ജോലി അമ്മയെ രോഗിണിയാക്കി. ആദ്യമൊക്കെ അച്ഛൻ കടംവാങ്ങിയും അമ്മയെ ചികിത്സിപ്പിച്ചിരുന്നു. പക്ഷെ കുറഞ്ഞില്ല. ക്രമത്തിൽ അച്ഛൻ്റെ സ്വഭാവത്തിലും മാറ്റം കണ്ടു. കിട്ടിയ കാശിന് കുറെശ്ശേ കുടിയും തുടങ്ങി. വീട്ടിലെ സമാധാനം നഷ്ട്പ്പെട്ടു. പല ദിവസവും പട്ടിണിയായി. സ്ക്കൂളിൽ ഉച്ചഭക്ഷണമുള്ളതിനാൽ ഇളയവർ രക്ഷപ്പെട്ടു.

ജീവിക്കാൻ വഴിയില്ല. ഞാനും സഹോദരിയും കൂലിവേലക്കിറങ്ങി. അടുത്ത വീട്ടിൽ തന്നെ എനിക്ക് വീട്ടു വേല ശരിപ്പെട്ടു. അമ്മക്ക് മരുന്നു കുട്ടികൾക്ക് യൂണിഫോം മറ്റാവശ്യങ്ങൾ അങ്ങിനെ കാര്യങ്ങൾ കൊണ്ടിരുന്നു.

പല ദിവസങ്ങളിലും അച്ഛൻ വീട്ടിൽ വരാതായി. ഞങ്ങൾ എല്ലാം സഹിച്ചു.

എനിക്ക് വയസ്സ് 16. കല്ല്യാണാലോചനകൾ വന്നു തുടങ്ങി. വന്നവരെല്ലാം ചോദിച്ചു: എത്രവരെ പഠിച്ചു? ഇല്ല എന്നു പറഞ്ഞതും അവരുടെ മുഖം മങ്ങുന്നത് കാണാമായിരുന്നു. ചിലരുടെ…

ആവശ്യം മറ്റൊന്നായിരുന്നു. “പഠിച്ചില്ലെങ്കിൽ പോട്ടെ, 10-15 പവൻ്റെ ആഭരണം നൽകാൻ പറ്റുമോ? അപ്പോൾ ആലോചിക്കാം”. അങ്ങനെ വിവാഹ കമ്പോളത്തിലും ഞങ്ങൾക്ക് വിലയില്ലാതായി. ഈ സത്യം ഞങ്ങളെ വേദനിപ്പിച്ചു. പഠിപ്പിക്കാത്തതിൻ്റെ ഭവിഷ്യത്ത് അച്ഛനുമമ്മക്കും മനസ്സിലായി.

ഇത് അച്ഛൻ്റെ സ്വഭാവത്തെ സ്വല്പമൊന്ന് മാറ്റി മറിച്ചു. പണിയെടുത്തു കിട്ടുന്ന തുക വീട്ടിലേക്കു തന്നെ വരാൻ തുടങ്ങി. ഞങ്ങളെ സമാധാനിപ്പിക്കാനാകാതെ വിഷമിക്കുന്ന അച്ഛനമ്മമാരെ കണ്ടപ്പോൾ ഞങ്ങളും തീരുമാനമെടുത്തു “ഞങ്ങൾക്ക് കല്യാണം വേണ്ട”

ഒരു ദിവസം കേട്ടു. കേരള സർക്കാരിൻ്റെ പൂർണ്ണമായ സഹകരണത്തോടെ ഒരു കേരള സാക്ഷരതാ സമിതി രൂപീകരിച്ചിരിക്കുന്നു! ലക്ഷക്കണക്കിന് നിരക്ഷരരെ സാക്ഷരരാക്കാൻ അരയും തലയും മുറുക്കി ഇതിൻ്റെ പ്രവർത്തകർ വീടുതോറും കയറിയിറങ്ങുകയാണത്രെ? പ്രായം പ്രശ്നമല്ല. 60ന് ശേഷവും ആകാമെന്ന് പഠിക്കൽ. വീട്ടിൽ വരുന്ന പ്രവർത്തകരെ ആക്ഷേപിക്കാനും ചിലർ മറന്നില്ല. രാഷ്ട്രീയമെന്നും പറ്റിക്കലാണെന്നും ഒക്കെപ്പറഞ്ഞ്…

ഇതൊന്നും സമിതി പ്രവർത്തകരെ തളർത്തിയില്ല. അവർ വീടുകൾ സന്ദർശിച്ചു. വിവരങ്ങൾ ശേഖരിച്ചു. ക്ലാസും തുടങ്ങി. ലജ്ജയോടെയെങ്കിലും വീട്ടു ജോലികൾ മുടക്കാതെ ഞങ്ങളും ചേർന്നു. അങ്ങനെ ഞങ്ങൾ അക്ഷരങ്ങൾ സ്വന്തമാക്കി. അക്ഷര ഗാനങ്ങൾ ചൊല്ലി കേൾപ്പിച്ചു. അങ്ങനെ സാക്ഷരരായി ഞങ്ങളും.

പുച്ഛിച്ചു തള്ളിയവർ സാക്ഷരതാ സമിതികളെ അംഗീകരിക്കാൻ തുടങ്ങി. അവരുടെ കരങ്ങൾക്ക് ശക്തി കൂട്ടാനും ചിലർ മുന്നോട്ടുവന്നു.

വൃത്തിയുള്ള വീട്, പുകയില്ലാത്ത അടുപ്പ്, പ്രാഥമികാരോഗ്യം, ആധുനിക കൃഷി രീതി, കുടുംബാസൂത്രണം, കുടിൽ വ്യവസായം തുടങ്ങി. നൂറു കൂട്ടം കാര്യങ്ങൾ അവർ ജനങ്ങൾക്ക് പറഞ്ഞു കൊടുത്തു.

വായിക്കാനായതോടെ ലോക കാര്യങ്ങളും അറിയാമെന്നായി. കല്യാണാലോചനയുമായി വരുന്നവരോട് അച്ഛൻ പറയുമായിരുന്നു. “ഞങ്ങളുടെ മക്കൾക്ക് എഴുതാനും വായിക്കാനുമറിയാം”.

പക്ഷെ സ്ത്രീധനം കൊടുത്തു കല്ല്യാണം കഴിക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. ഞങ്ങൾ ഒന്നേ ആലോചിച്ചുള്ളു. ഇളയവരെ പഠിപ്പിക്കണം. അച്ഛനമ്മമാരെ സുരക്ഷിതരായി നോക്കണം. വീട് ശരിയാക്കണം.

മദ്യപാനം നിർത്തി അച്ഛൻ വീണ്ടും ജോലിക്കു പോയി തുടങ്ങി. കിട്ടുന്ന സമയം അച്ഛനും സാക്ഷരതാ ക്ലാസിൽ പോകാൻ തുടങ്ങി. ‘കുടി’ എന്ന ശീലത്തിൽ നിന്ന് മുക്തമാകാനും അന്യരെ മുക്തമാക്കാനും അച്ഛൻ ശ്രമിച്ചിരുന്നു. കുടി അച്ഛൻ പൂർണ്ണമായും നിർത്തി. അന്യരെ ഇക്കാര്യത്തിൽ നിന്ന് പിൻതിരിപ്പിക്കാനും അച്ഛൻ ശ്രമിച്ചു.

ഇപ്പോൾ എൻ്റെ ആഗ്രഹം ഇനിയും പഠിക്കണം. പഠിച്ചത് മറ്റുള്ളവർക്ക് പഠിപ്പിച്ചു നൽകണം.

സാക്ഷരതാ രണ്ടാം ഘട്ട സ്വപ്നം സാക്ഷാത്കരിക്കുന്നു. പ്രായഭേദമന്യേ ജനങ്ങൾ പങ്കാളികളാകുന്നു. ഉത്തരം കിട്ടാത്ത പല പ്രശ്നങ്ങളും കൂട്ടായ്മയിലൂടെ പരിഹൃതമാകുന്നു. കേരള സാക്ഷരതാ സമിതിക്ക് ആയിരം പൂച്ചെണ്ടുകൾ!

(സ്വന്തം പേരുപോലും എഴുതാനറിയാത്ത നൂറോളം പേരെ സാക്ഷരരാക്കി. അക്കാലത്തെ ഓർത്ത് ഞാൻ എഴുതിയതാണീ കഥ)

-ശ്രീമതി. ശാരദ, പൂമരം